Your cart is empty now.
"ഈപ്പൻ കുഴിയുടെ നിഗൂഢതകളിൽ ശ്വാസം മുട്ടുമ്പോഴും അനുഭവങ്ങൾ ബാക്കി വെക്കുന്ന ഇളുമ്പു മണങ്ങൾ നമ്മിലും പടർന്നു കയറും, ഒരിക്കൽ അനുഭവിക്കേണ്ടി വരുന്ന ശാരീരിക ലൈംഗീക അക്രമങ്ങളുടെ ചുഴിയിൽ പിന്നീടുള്ള ജീവിതമുലഞ്ഞ് പോകുന്ന സ്ത്രീകൾക്ക് വരാൽ മുറിവുകൾ ഒരതിജീവനമാണ്" റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, ആരിഫ അവുതൽ എഴുതുന്നു.
മരണത്തിന്റെ ചൂളം വിളി കാതിൽ അലച്ചെത്താൻ കാത്ത് കിടക്കുന്ന രണ്ട് പെൺകുട്ടികൾ, ജീവിതം പകർന്നുകൊടുത്ത കയ്പ്പുനീരിന്റെ ചവർപ്പിറക്കി മരിക്കുക എന്ന തീരുമാനത്തോടടുത്ത് ഒരു രാത്രി എല്ലാമുപേക്ഷിച്ചു റെയിൽ പാലത്തിന്റെ ഇരുമ്പ് പലകയിൽ കഴുത്തുറപ്പിച്ചു കിടന്നപ്പോൾ പരസ്പരം പങ്കുവെക്കുന്ന വിഹല്വതകളിലൂടെ കഥ മുന്നോട്ട് പോകുമ്പോൾ വർത്തമാനകാലത്തിലെ ജാതിമത രാഷ്ട്രീയ ലൈംഗീക വ്യവസ്ഥകളെ നോവൽ ചോദ്യം ചെയ്യുന്നു.
വായനയിലുടനീളം ശരീരത്തിലും മനസ്സിലും വരാൽ മുറിവുകൾ പ്രത്യക്ഷ പ്പെട്ടേക്കാം, രണ്ടു പെണ്ണുങ്ങളുടെ മാത്രം കഥയാവാൻ വരാൽ മുറിവുകൾക്ക് സാധിക്കില്ല, ഒരിക്കലെങ്കിലും ഒരു സ്ത്രീ കടന്നു പോയേക്കാവുന്ന അവസ്ഥകൾ വായനക്കാരിൽ തെളിഞ്ഞുവരും.
ഈപ്പൻ കുഴിയുടെ നിഗൂഢതകളിൽ ശ്വാസം മുട്ടുമ്പോഴും അനുഭവങ്ങൾ ബാക്കി വെക്കുന്ന ഇളുമ്പു മണങ്ങൾ നമ്മിലും പടർന്നു കയറും, ഒരിക്കൽ അനുഭവിക്കേണ്ടി വരുന്ന ശാരീരിക ലൈംഗീക അക്രമങ്ങളുടെ ചുഴിയിൽ പിന്നീടുള്ള ജീവിതമുലഞ്ഞ് പോകുന്ന സ്ത്രീകൾക്ക് വരാൽ മുറിവുകൾ ഒരതിജീവനമാണ്, 1987 ൽ ക്രൂരമായ പീഡനത്തിനു ഇരയായി 'അന്നേ ദിവസം ഞാനെന്ത് ധരിച്ചു ' എന്ന് കവിതയെഴുതിയ മാരി സമ്മർലിങ്ങിലൂടെ നോവൽ വായനയിലൂടെ എനിക്ക് സഞ്ചരിക്കേണ്ടി വന്നു. "പെണ്ണുങ്ങളായാൽ അതിനൊന്നും ഒക്കുകേല" എന്ന് നോവലിലെ കഥ പാത്രങ്ങളുടെ സ്ഥിരവർത്തമാനങ്ങൾ ഒരുപക്ഷെ ഇരയെ victim blame ചെയ്യാനുള്ള മുൻകൂർ ജാമ്യമാണ്.
'Breaking The stereotype' എന്ന തരത്തിലൂടെ നോവലിനെ നോക്കിക്കാണുമ്പോൾ സർവ്വസാധാരണമായ സ്ഥിരസങ്കല്പങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്തുകൊണ്ട് നോവലിസ്റ്റ് ഇലയിലൂടെയും അന്നമ്മയിലൂടെയും അവ ഭേദിക്കപ്പെടുന്നു, സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയത്തെ കൂച്ചുവിലങ്ങിടുന്ന പുരുഷധാർഷ്ട്യങ്ങളെ എടുത്തുകാട്ടുന്നു. ഒരൊറ്റ ഇരുപ്പിൽ വായിച്ചു തീർക്കാവുന്ന ഈ കൊച്ചു പുസ്തകം സംവദിക്കപ്പെടുന്ന വസ്തുതകൾ കാലകാലനുസൃതമായി ഒത്തുതീർപ്പാക്കാത്ത വ്യവസ്ഥകളാണ്.
വായനയുടെ പുതിയ രസതന്ത്രവും വസ്തുതാ ബോധവും നമ്മെ ആ രാത്രിയിൽ റെയിൽപാലത്തിലെ പലകയിൽ പിടിച്ചിരുത്തും. ഇലയുടെയും അന്നമ്മയുടെയും വർത്തമാനങ്ങൾക്കിടയിൽ ട്രെയിനിന്റെ കാതുതുളയ്ക്കുന്ന ചൂളം വിളിയെ നമ്മളും കാത്തിരിക്കും. വായനക്കിപ്പുറം ഒരിളുമ്പു മണത്തോടെ വരാൽ മുറിവുകളോടെ നമ്മളാവായനയെ ഓർത്തുകൊണ്ടിരിക്കും.