Your cart is empty now.
നോട്ടം കൊണ്ട് സ്പർശം കൊണ്ട് വാക്കുകൊണ്ട് മുറിവേറ്റവരാകാം പലരും. അങ്ങനെ മുറിവേറ്റ രണ്ടു പെണ്ണുങ്ങളുടെ ആഴമേറിയ സംസാരങ്ങളാണ് 'വരാൽ മുറിവുകൾ'. റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, ഖമറു ഫാത്തിമ എഴുതുന്നു.
ഭൂമിയിലെ ഏറ്റവും മനോഹരമായ സംഭാഷണം ഏതാണ്...?
നമുക്ക് വില തരുന്നുണ്ടെന്ന് ഉറപ്പുള്ള ഒരാളോട് അറ്റമില്ലാതെ സംസാരിക്കുന്നതാണ്...
ജീവിതത്തിൽ ഒരു അവസരത്തിലെങ്കിലും അരക്ഷിതാവസ്ഥയിലൂടെ കടന്നു പോവാത്ത പെണ്ണുങ്ങളുണ്ടാവില്ല. നോട്ടം കൊണ്ട് സ്പർശം കൊണ്ട് വാക്കുകൊണ്ട് മുറിവേറ്റവരാകാം പലരും. അങ്ങനെ മുറിവേറ്റ രണ്ടു പെണ്ണുങ്ങളുടെ ആഴമേറിയ സംസാരങ്ങളാണ് "വരാൽ മുറിവുകൾ".
മരിക്കാതിരിക്കാൻ ഒരു കാരണവുമില്ലാതെ എന്തിനാണ് ഇലയും അന്നമ്മയും റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്നത്...? കാറ്റ് കാടുകളിലേക്ക് ചേക്കേറുംപോലെ ആത്മഹത്യയിലേക്ക് ചൂളം വിളിച്ച് പോയവരുടെ ഹൃദയത്തിൽ നാമൊന്ന് തൊട്ട് നോക്കണം. മരിച്ചിട്ടും ചുട്ടു പൊള്ളിപ്പിടയുന്ന ജീവിത നേരുകൾ കാണാം. ജീവിക്കാൻ ആർദ്രമായ ഒരുനിമിഷത്തിന്റെ ഓർമ്മകൾ പോലുമില്ലാതെ കിതച്ചവർ.
വായനക്കാരി (കേൾക്കുകയായിരുന്നു ഇലയേയും അന്നമ്മയേയും) എന്ന നിലയിൽ പല തരത്തിലുള്ള വികാരങ്ങളിലേക്കും നമ്മെ ചുറ്റിക്കുന്ന പെൺകഥ. ഒരുപക്ഷെ വായനക്ക് ശേഷം ഈപ്പൻ കുഴിയുടെ ആഴങ്ങളിലേക്ക് ഒരുപാട് പേരെ ഉന്തിയിട്ട് തിരിഞ്ഞോടുന്ന പെണ്ണുടലുകൾ കാണാം...
ജാതിമത രാഷ്ട്രീയ ലൈംഗിക അവസ്ഥകളെ ചൂണ്ടിക്കാണിക്കുന്ന രണ്ടു പെണ്ണുങ്ങളുടെ (ചുറ്റുമുള്ള അനേകം പെണ്ണുങ്ങളുടെ) വലിയ കഥ പറയുന്ന ചെറിയൊരു നോവൽ.
ജീവിച്ചിരിക്കുന്നവരെല്ലാം വിജയിച്ചവരാണെങ്കിൽ ആത്മഹത്യചെയ്തവരെല്ലാം തോറ്റവരായിരിക്കും അല്ലെ...? ഇലയും അന്നമ്മയും തോറ്റവരാണോ അതോ ജയിച്ചവരോ...?