എന്റെ മനസ്സിൽ കടലായി തിരയടിക്കുന്ന ഒരു പേരാണ് മാധവിക്കുട്ടി – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

എന്റെ മനസ്സിൽ കടലായി തിരയടിക്കുന്ന ഒരു പേരാണ് മാധവിക്കുട്ടി

എന്റെ മനസ്സിൽ കടലായി തിരയടിക്കുന്ന ഒരു പേരാണ് മാധവിക്കുട്ടി

  • 18 April, 2025
  • RAT Books
ഹരിത ആർ.

ധൈഷണികമായ ജീവചരിത്രം എന്താണ് പുതുതായി നൽകുക എന്നൊരു ആകാംക്ഷയോടെയാണ്  പുസ്തകം തുറന്നത്. "പുതുതായി " നൽകുകയെന്നാൽ,  പുതുതായി ഓർമ്മപ്പെടുത്തുക കൂടിയാണെന്ന് ഇത് തെളിയിച്ചിരിക്കുന്നു. വി. വിജയകുമാർ  എഴുതിയ നീർമാതളത്തിന്റെ പൂവ് കമല സുരയ്യയുടെ  ധൈഷണിക ജീവചരിത്രം എന്ന പുസ്തകത്തിന്റെ വായന. ഹരിത ആർ. എഴുതുന്നു.

 

" സംസ്കാരികവൈവിദ്ധ്യങ്ങളിലെ വ്യത്യസ്ത ഗതിപ്രയാണങ്ങൾ  കമലയുടെ ബാല്യകാലത്തെ നിരന്തരം പ്രക്ഷുബ്ധമാക്കുകയും നവീകരിക്കുകയും ചെയ്തിരിക്കണം. കമലാദാസിന്റെ ബാല്യം അവരുടെ കവിതയുടെ പ്രമേയങ്ങളും സ്വരങ്ങളും  വീക്ഷണങ്ങളും രൂപപ്പെടുത്തുന്നതിൽ  വലിയ പങ്കു വഹിച്ചിട്ടുണ്ട്."

മാധവിക്കുട്ടി...! 

" പേരെന്തുതന്നെ വിളിച്ചാലും നീയെന്നും നീയാണെന്ന് " രചിച്ച കവിവാക്യമിത്രത്തോളം ചേരുന്ന മറ്റൊരു എഴുത്തുകാരി ഉണ്ടായിരിക്കുമോ അറിയില്ല. ആ പേര് കണ്ടാൽ മാത്രം പുസ്തകത്തിന്റെ വില മറിച്ചു നോക്കാത്ത ഒരു കൗമാരക്കാരി പെൺകുട്ടിയെ എനിക്ക് പരിചയമുണ്ട്.  സ്കൂളിൽ അവൾ  പുന്നയ്ക്കാസെന്റ് ഉണ്ടാക്കുവാൻ, പുന്നയ്ക്കകൾ പെറുക്കുന്ന ആമിയെ പരിചയപ്പെട്ടു. അതേ ആറാം ക്ലാസ്സിൽ തന്നെ, ആമിയെയും ജേഷ്ഠനേയും അനുകരിച്ചുകൊണ്ട് ( അനുകരണമെന്നത് അജ്ഞാതമായിരുന്നു.) എഴുതിയ  മലയാളം പുസ്തകത്തിലെ ഒരു ചോദ്യത്തിന്റെ ഉത്തരം അധ്യാപിക ക്ലാസ്സ് മുറിയിൽ വെച്ച് വായിക്കുകയും  അഭിനന്ദിക്കുകയും ചെയ്തത്  മാധവിക്കുട്ടിയെ ഇനിയും വായിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ആദ്യപടിയായി മനസ്സിൽ ഉരുവിട്ടു. ഒരു മനനവും ഫലിക്കാതിരിക്കില്ലെന്നത് അന്വർത്ഥമാക്കിക്കൊണ്ട്,  "നീർമാതളം പൂത്തകാലം " എന്നുള്ള പുസ്തകം ആദ്യമായി സ്വന്തമാക്കി. അന്ന് തൊട്ടിന്നോളം മാധവിക്കുട്ടിയെന്ന പേര് കാണുന്ന പുസ്തകങ്ങൾ മുഴുവനും സ്വന്തമാക്കിയിട്ടുണ്ട്.  

 RAT  Books പ്രസിദ്ധീകരിച്ച ,  "നീർമാതളത്തിന്റെ പൂവ് കമല സുരയ്യയുടെ ധൈഷണിക ജീവചരിത്രം " എന്ന പുസ്തകത്തിനോടും തോന്നിയത്  മനസ്സിൽ ഒരു കടലായി തിരയടിക്കുന്ന  ആ എഴുത്തുകാരിയോടുള്ള താല്പര്യം തന്നെയാണ്.  

ധൈഷണികമായ ജീവചരിത്രം എന്താണ് പുതുതായി നൽകുക എന്നൊരു ആകാംക്ഷയോടെയാണ്  പുസ്തകം തുറന്നത്. "പുതുതായി " നൽകുകയെന്നാൽ,  പുതുതായി ഓർമ്മപ്പെടുത്തുക കൂടിയാണെന്ന് ഇത് തെളിയിച്ചിരിക്കുന്നു.  മാധവിക്കുട്ടിയുടെ രചനാവൈഭവത്തേയും എങ്ങനെയാണ് അവർ ഭാഷാ/രചനാ പ്രാവീണ്യത്തിലേക്ക് കടന്നു വന്നതെന്നും തുടങ്ങി,  ഓരോ നിമിഷവും സ്വയം നവീകരിക്കപ്പെട്ടിരുന്ന വ്യക്തിത്വമായി വരെ മാധവിക്കുട്ടിയെ ചുരുങ്ങിയ വാക്കുകളിൽ  വി. വിജയകുമാർ അവതരിപ്പിക്കുന്നുണ്ട്.  മാധവിക്കുട്ടിയിലൂടെ വായനക്കാരനും പൂർണ്ണമായൊരു ശയനപ്രദക്ഷിണം നടത്തുമ്പോൾ,  ഒരു വായനക്കാരിയെന്നുള്ള നിലയിൽ എനിക്കെന്താണ് അഥവാ എന്തായിരുന്നു മാധവിക്കുട്ടിയെന്ന എഴുത്തുകാരി നൽകിയത് എന്നതിന്റെ അർത്ഥവത്തായ ഒരു പൂർത്തീകരണത്തിനു ഈ പുസ്തകം സഹായകമായി എന്നതാണ് ആദ്യമേ പറയേണ്ടത്.

എന്റെ പുസ്തകഅലമാരയിൽ ഏറ്റവും കൂടുതൽ വിരലുകൾ പതിഞ്ഞതിന്റെ/  വായിച്ചതിന്റെ,  ചുളിവുകൾ ചിത്രപ്പണി നടത്തിയ ഒരു പുസ്തകം ഉണ്ടെങ്കിൽ അത് " നീർമാതളം പൂത്തകാലം " ആയിരിക്കും.   പതിനാലാം വയസ്സിൽ സ്കൂൾ ലൈബ്രറി യിൽ നിന്നാണ് ഞാൻ ആദ്യമായി ആ പുസ്തകം വായിക്കുന്നത്. എന്തുകൊണ്ടാണ് അത് എന്നെ ആകർഷിച്ചത് എന്നുള്ളതിന് എനിക്ക് ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല. 

   എന്നാൽ ഇന്ന് എനിക്ക് ഉത്തരമറിയാം. ബാല്യവും കൗമാരവും കടന്നുപോകുന്നത് നിരന്തരമായ സംശയങ്ങളുടെ / ചോദ്യങ്ങളുടെ നൂൽപ്പാലങ്ങളിലൂടെയാണ്. സംശയനിവാരണത്തിനു ആരെയാണ് സമീപിക്കുക എന്നുള്ളതിൽ പോലുമുണ്ടാകുന്ന സംശയം. ആമി, തന്റെ സംശയങ്ങൾ നിരത്തി വെച്ചത് വീട്ടിലെ ജോലിക്കാർക്കിടയിൽ ആയിരുന്നു.  അവരിൽ നിന്ന് ഉത്തരങ്ങളോ, വീണ്ടും പുതിയ സംശയങ്ങളും ഉടലെടുത്തു. തന്നെ രൂപവത്കരിച്ചതിൽ അവർക്കുള്ള പങ്ക് ഏത് കാലത്തും എടുത്തു പറയുവാൻ ഒരു മധ്യവർഗ്ഗ സ്ത്രീയ്ക്ക് കഴിഞ്ഞിരുന്നുവെന്നത് ,  ഈ ജീവചരിത്രവും വിളിച്ചുപറയുന്നുണ്ട്. 

ഒരു സ്ത്രീയുടെ ജീവിതം എത്ര സങ്കീർണ്ണമായിട്ടാണ് അതിന്റെ ഓരോ ഞരമ്പിലൂടെയും ഒഴുകുന്നതെന്ന്, ആത്മകഥയുടേയും ഓർമ്മകുറിപ്പുകളുടെയും, കഥകളുടെയും നോവലിന്റെയും കവിതകളുടെയും മണം കലർത്തി ഇത്രയും സുതാര്യമായി, കമല സാഹിത്യലോകത്തിനും മനുഷ്യസമൂഹത്തിനും നൽകിയിട്ടുണ്ട്.

ഇന്ന് ചർച്ച ചെയ്യുന്ന പോസ്റ്റ് പോർട്ടം ഡിപ്രെഷൻ ഉൾപ്പെടെ, പരീക്ഷയിൽ തോറ്റു പോയതിനു വിവാഹം എന്നുള്ള ശിക്ഷ നൽകിയ മാതാപിതാക്കളെയും, കിടപ്പറയിൽ സ്ത്രീയേ വെറും ലൈംഗിക ഉപകരണം മാത്രമായി കണ്ട് ( അങ്ങനെയൊക്കെയാണ് സ്നേഹം എന്ന്  പഠിപ്പിച്ച ഒരു തലമുറയുടെ ദൂഷ്യവശങ്ങൾ ) ഉപദ്രവിക്കുന്ന ഭർത്താവിനെയും കുറിച്ച് അവർക്ക് തുറന്നു എഴുതുവാൻ ഭയം തോന്നിയില്ല. ഭാര്യയാണെന്ന ബോധ്യമുറയ്ക്കുന്നതിനു മുമ്പ് അമ്മയായി മാറി, അത് പലപ്പോഴും അവരെ മാനസിക വിഭ്രാന്തിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 
സമൂഹം അവരുടെ " എന്റെ കഥ" യെ വീക്ഷിച്ചത്, ഇക്കിളിപ്പെടുത്തുന്ന അശ്ലീലപുസ്തകം മാത്രമായിട്ടാണ്.  അതിനുള്ളിൽ ഒരു സ്ത്രീയുടെ വിലാപങ്ങളെ അക്കമിട്ട് അടയാളപ്പെടുത്തുന്നത്  കാണുവാൻ പാകത്തിനുള്ള കണ്ണ് പുരുഷകേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തിനു ഉണ്ടാകാതിരുന്നതിൽ അത്ഭുതമില്ല. 

കമല സുരയ്യ മുന്നോട്ട് കൊണ്ടുവന്ന അഥവാ തുറന്നു പറഞ്ഞ മറ്റൊരു ആശയം എന്തെന്നാൽ, ജീവിച്ചിരിക്കുവാൻ, ജീവിതം സൗന്ദര്യപൂർണ്ണമാകുവാൻ, നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിക്കുക എന്നുള്ളതാണ്. ലോകം എപ്പോഴും നമുക്ക് ദുഃഖത്തിന്റെ ചായം മാത്രമാണ് തരുന്നതെങ്കിൽ, അതെടുത്തു ആഹ്ലാദത്തിന്റെ ചിത്രം സ്വയം വരയ്ക്കുവാൻ അവർ സ്വജീവിതം മുൻനിർത്തി തന്നെയാണ് പറഞ്ഞു നൽകിയത്.  സ്നേഹിക്കുക എന്നതിനെ ഭ്രാന്തമായിത്തന്നെ എല്ലാവിധ വികാരവായ്പ്പോടേയും അവർ സ്വീകരിച്ചിരുന്നു. സ്നേഹം തന്നെയാണ് അഥവാ അത് മാത്രമാണ് തന്റെ മതം എന്നു പോലും അവർ വിശ്വസിച്ചിരുന്നു.

പുരുഷന്, സ്വവർഗ്ഗപ്രേമവും, സ്ത്രീ സൗഹൃദങ്ങളും, എന്തിന് വിലക്കുകൾ കല്പിക്കാത്ത രതിയുമുണ്ടാകാമെങ്കിൽ, അത് സ്ത്രീയ്ക്കും ആകാം. സ്ത്രീ ചെയ്യുമ്പോൾ മാത്രം അത് അശ്ലീലമാക്കുന്ന ശീലത്തിനെ അവർ ഒരൊറ്റ വാചകം  കൊണ്ട് എതിർത്തിട്ടുണ്ട്. 

"ഞാൻ ഇതാണെന്ന് പറയുവാൻ ഞാൻ ആരെ ഭയക്കണം."

എന്റെ കൂടെ നിങ്ങൾ കാണുന്ന പുരുഷൻ എന്റെ ആരാണെന്നത് എന്റെ മാത്രം കാര്യമാണ്. അത് സുഹൃത്തോ, കാമുകനോ, ഭർത്താവോ, ഇനി പേര് കല്പിച്ചുകൊടുക്കുവാൻ കഴിയാത്തയത്രയും വിശിഷ്ട ബന്ധത്തിന് ഉടമയോ ആയിക്കൊള്ളട്ടെ, ആർക്കാണ് അറിയേണ്ടത്? ആർക്കാണ് ഒരു മനുഷ്യന്റെ സ്വകാര്യതകളെ കടന്ന് ആക്രമിക്കുവാൻ അധികാരം ഉള്ളത്.? 

കൃതികൾ എടുത്തു പരിശോധിച്ചാലും, ജീവിതം എടുത്തു പരിശോധിച്ചാലും അവരുടെ തൂലികയ്ക്ക്, അവരുടെ മനസ്സിന് ഇത്തരം ഒരു ധൈര്യത്തിന്റെ മഷിയാണ് ചേരുന്നത്.

എന്തുകാരണത്തിന്റെ പേരിൽ ആയാലും അവർ നടത്തിയ മതപരിവർത്തനവും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ ഉറപ്പിക്കൽ കൂടിയാണ്. ആരൊക്കെ കല്ലെറിഞ്ഞാലും തള്ളിപ്പറഞ്ഞാലും അവരുടെ ജീവിതം അവർ തെരഞ്ഞെടുത്തതു പോലെ തന്നെയാണ് അവസാനിച്ചത്.

വാനത്തിൽ ഉയരത്തിൽ പറക്കുന്ന പരുന്തിന്റെ സ്വാതന്ത്ര്യം കെട്ടിയിട്ട് തടയുവാൻ നോക്കിയ സമുദായത്തിനും, സമൂഹത്തിനും, മനുഷ്യർക്കും, നേരെ സ്വതസിദ്ധമായ ശൈലിയിൽ അവർ പുഞ്ചിരിച്ചു. ഇന്നും അത് തുടരുന്നു. 

കമല സുരയ്യ   സാഹിത്യത്തിന്റെ പ്രതിനിധി ആയിട്ടല്ല, സമൂഹത്തിന്റെ പ്രതിനിധി ആയിട്ടാണ് എന്നും നിലനിൽക്കപ്പെടേണ്ടത്.

ഏത് കാലത്തും ഒരേപോലെ എങ്ങനെ കമല സുരയ്യ സ്വാധീനിക്കുന്നു എന്ന് ചോദിച്ചാൽ... ഒരു കൗമാരക്കാരിയുടെ സംശയങ്ങളുടെ കൂട്ടുകാരിയായിരുന്നു ആദ്യകാലത്ത് എങ്കിൽ,  വിശകലനം ചെയ്യുവാൻ പാകപ്പെട്ട കാലത്ത്, സംശയങ്ങളുടെ ഉത്തരമായി കമല മാറി എന്നുള്ളതാണ്. 

ഓർമ്മകളുടെ ഏടുകൾ തുറക്കുവാൻ, കണ്ണുകൾ അടച്ചും ഓരോ വരിയിലൂടെയും കടന്നുപോകുവാൻ " നീർമാതളത്തിന്റെ പൂവ്" സഹായകമായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. 

വി. വിജയകുമാർ  എഴുതിയ നീർമാതളത്തിന്റെ പൂവ് കമല സുരയ്യയുടെ  ധൈഷണിക ജീവചരിത്രം എന്ന പുസ്തകം ഡിസ്കൗണ്ടിൽ ഓഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ...

Share:
Older Post Newer Post
Translation missing: en.general.search.loading