ഉണങ്ങാത്ത മുറിവുമായി ജീവിച്ചിരിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസ്സഹായതകൾ – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

ഉണങ്ങാത്ത മുറിവുമായി ജീവിച്ചിരിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസ്സഹായതകൾ

ഉണങ്ങാത്ത മുറിവുമായി ജീവിച്ചിരിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസ്സഹായതകൾ

  • 21 May, 2025
  • Truecopy Magazine
മേഘ്ന കെ. 

"വീട്ടിലും, നാട്ടിലും പണിയിടങ്ങളിലും പീഢിപ്പിക്കപ്പെടുന്ന അനേകം കുഞ്ഞുങ്ങളുടെ മുറിവുകൂടിയാണീ നോവൽ. കനല് വീണത് കണക്കെ പൊള്ളി ജീവിക്കുന്ന മനുഷ്യരോട് ഐക്യപ്പെടുകയാണിതിലെ നോവലിസ്റ്റ്." റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, മേഘ്ന കെ. എഴുതുന്നു.

റിഹാൻ റഷീദിന്റെ വരാൽ മുറിവുകൾ എന്ന പുസ്തകം മുറിവുകളുടെ പുസ്തകമാണ്. ഉണങ്ങാത്ത മുറിവുമായി ജീവിച്ചിരിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസ്സഹായതകളാണ് ഈ പുസ്തകം നിറയെ. വരാനിരിക്കുന്ന ഏതോ ട്രെയിനിന്റെ പാളത്തിൽ മരണവും കാത്തു കിടക്കുന്ന രണ്ടു പെണ്ണുങ്ങൾ ജീവിതത്തെക്കുറിച്ച്, കടന്നുവന്ന സമരസാന്ദ്രമായ ഇന്നലെകളെക്കുറിച്ച് മിണ്ടുകയാണ്.

 "ഉറപ്പുള്ള എന്താണിവിടെ ഉള്ളത്? ഞാനും നീയുമൊന്നും ഉറപ്പുള്ളതല്ല" എന്ന് അന്നമ്മ പറയുമ്പോൾ അത് ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും വലിയ കാഴ്ചപ്പാട് കൂടിയാവുന്നു. ഒരുറപ്പുമില്ലാത്ത ജീവിതത്തിൽ നിരന്തരം മുറിവേൽപ്പിക്കപ്പെടാൻ പാകത്തിലുള്ള സ്നേഹബന്ധങ്ങളിൽ നിന്നും നിരന്തരം കയറിയും ഇറങ്ങിയും മനുഷ്യരീ ലോകത്തെ അതിജീവിക്കുന്നു. ഇലയും അന്നമ്മയും മരണം കാത്തുകിടക്കുമ്പോൾ അതിശയിച്ചു പോവുന്നത്, ഒരുറപ്പും ഒന്നിനുമില്ലെന്നു പറയുമ്പോഴും ഇലയ്ക്കൊപ്പം കാരണമറിയാതെ മരിക്കാൻ തീരുമാനിച്ചിറങ്ങിവരുന്ന അന്നമ്മയുടെ സ്നേഹമാണ്. ചുരുങ്ങിയ കാലം മാത്രം പരിചയമുള്ള എന്നാൽ ദുഃഖങ്ങൾ കൊണ്ട് ആഴത്തിൽ ഐക്യപ്പെട്ട രണ്ട് സ്ത്രീകൾ ജീവിതം കൊണ്ട് മുറിവേറ്റ തങ്ങളെ പരസ്പരം കൈമാറുകയാണ്.

വീടിനകത്ത് പോലും പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന നടുക്കുന്ന യാഥാർത്ഥ്യത്തെ  നമ്മൾ ഉൾകൊണ്ടേ മതിയാവൂ. അപ്പാപ്പിയെന്ന  കഥാപാത്രം ഇലയെ തള്ളിയിടുന്നത് തികഞ്ഞ അരക്ഷിതാവസ്ഥകളിലേക്കാണ്. എത്ര ഉപ്പും ചാരവും ഇട്ട് ഉരച്ചു കഴുകയാലും മായാത്ത ഉളുമ്പുമണമായി അത് ഇലയെ പൊതിയുന്നുണ്ട്. തന്നിലേക്ക് നീണ്ടു വരുന്ന കൈകളെ, നോട്ടങ്ങളെ എത്ര അടച്ചു വെക്കാൻ നോക്കിയാലും കഴിയാതെ വരുന്ന ഗതികേട് കൂടിയാണീ നോവൽ. ഇപ്പോൾ തെറിച്ചു പോയേക്കാവുന്ന ഒരു ജീവിതത്തിന്റെ വക്കിലിരിക്കുമ്പോഴും അന്നമ്മയുടെ പ്രതീക്ഷ പാപ്പനിലാണ്. എല്ലാം അറിയാമെങ്കിലും അയാളെന്നെങ്കിലും തന്നിലേക്ക് കടന്നുവരുമെന്ന അവളുടെ പ്രതീക്ഷ തന്നെയാണ് ജീവിതത്തിന്റെ കാതൽ.

ആഴത്തിൽ കുഴിച്ചിട്ടും വെള്ളം കാണാത്ത ഈപ്പൻ കുഴി ഒരിക്കലും രക്ഷപ്രാപിക്കാൻ കഴിയാത്ത നിസ്സഹായരായ മനുഷ്യരുടെ ജീവിതത്തിന്റെ പ്രതീകമാണ്. എത്ര ഒച്ചത്തിൽ കൂവിയാലും കേറിയോടാൻ നോക്കിയാലും പലപ്പോഴും പറ്റണമെന്നില്ല. എങ്കിലും ഒരാശ്വാസമുണ്ട്, അതിലേക്ക് അപ്പാപ്പി വീഴുമ്പോൾ ചെറുതായെങ്കിലും നമുക്കൊന്ന് ആശ്വസിക്കാം. നിസ്സഹായമായ ജീവിതത്തിൽ നിന്നും ആരെങ്കിലും വന്നൊന്ന് കൈപിടിച്ചേക്കുമെന്ന് ഏത് മനുഷ്യനും കൊതിച്ചു പോവും. കിളി എന്ന കഥാപാത്രം ഇലയ്ക്ക് അത്തരത്തിലൊന്നാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്നേഹം പോലെ എന്തെങ്കിലും മതിയാവും. തീർന്നു പോയേക്കുമെന്ന ജീവിതത്തെ ഒന്ന് കരകയറ്റാൻ . മനുഷ്യന്റെ ജീവിച്ചിരിക്കാനുള്ള ആ ദുർബലമായ ആശയെ ദുരുപയോഗം ചെയ്യുകയെന്നത് തുടരെ നമ്മൾ കണ്ടുവരുന്ന പലരുടേയും കഥകളാണ്. 


ഒരിക്കലും സ്ത്രീകളുടെ / ഇരകളുടെ കൂടെ നിന്നിട്ടേയില്ലാത്ത ഒരു സമൂഹമാണ് നമുക്ക് മുന്നിൽ അഹന്തയോടെ കൊഞ്ഞനം കുത്തുന്നത്. ആ കൂട്ടത്തോട് എത്ര പറഞ്ഞാലും ഒന്നും മനസിലാവണമെന്നില്ല. വീട്ടിലും, നാട്ടിലും പണിയിടങ്ങളിലും പീഢിപ്പിക്കപ്പെടുന്ന അനേകം കുഞ്ഞുങ്ങളുടെ മുറിവുകൂടിയാണീ നോവൽ. കനല് വീണത് കണക്കെ പൊള്ളി ജീവിക്കുന്ന മനുഷ്യരോട് ഐക്യപ്പെടുകയാണിതിലെ നോവലിസ്റ്റ്.

തന്നെ ദ്രോഹിച്ച, നല്ല ജീവിതം തുലച്ച അപ്പാപ്പിയുടെ മക്കൾ അയാൾ ഇല്ലാതാവുന്നതോടെ കഷ്ടപ്പെടുമോയെന്ന് ആശങ്കപ്പെടുന്ന അന്നമ്മയാണ് ജീവിതത്തിന്റെ പ്രതീക്ഷ. തന്നെ തുലച്ചു കളഞ്ഞവനോടും കരുണ കാണിക്കാൻ പാകത്തിൽ ജീവിതത്തിൽ അവൾ വിജയിക്കുന്നുണ്ട്. അപ്പുറം നിൽക്കുന്ന മനുഷ്യനെ ഇത്തിരിയെങ്കിലും പരിഗണിച്ചുകൊണ്ട് അവർക്ക് മുറിവുകൾ ബാക്കിയാക്കാതെ നമുക്കും ജീവിക്കാം. ജീവിച്ചിരിക്കണമെന്ന അവരുടെ അവസാനത്തെ തീരുമാനം തന്നെയാണ് വലിയ പ്രതീക്ഷ. ഇലയ്ക്ക് അന്നമ്മ ഉണ്ടായതു പോലെ ഒറ്റമനുഷ്യനെയെങ്കിലും ജീവിതത്തിൽ ബാക്കി നിർത്തുക, ജീവിക്കുക.



Share:
Older Post Newer Post
Translation missing: en.general.search.loading