Your cart is empty now.
"കായൽ പരിസരത്ത് ജീവിക്കുന്ന മനുഷ്യരുടെ വേദനകൾ, മദ്യപിക്കുന്ന അച്ഛനും നല്ലവഴിക്കല്ലാത്ത സഹോദരനുമുള്ള കുടുംബത്തിന്റെ നീറ്റൽ, ജാതീയമായ അടിച്ചൊതുക്കലുകൾ, എല്ലാറ്റിനും ഉപരി പെണ്ണ് എന്ന നിലയിലെ മുറിവുകൾ… അതാണ് വരാൽ മുറിവുകൾ എന്ന നോവൽ." റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, അബ്ദുൽ വാഹിദ് തവളേങ്ങൽ എഴുതുന്നു.
തീട്ടത്തിന്റെ മണവും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളും ഓർമ്മിപ്പിക്കുന്ന റെയിൽ പാളങ്ങൾ പലയിടത്തുമുണ്ട്. കൂകി പാഞ്ഞുവരുന്ന തീവണ്ടിയും നിശബ്ദമായി, ശൂന്യമായി നീണ്ടു കിടക്കുന്ന പാളവും ഒരുപാട് പേരുടെ ഓർമ്മകളിലും വർത്തമാനങ്ങളിലും നിറയുന്ന ബിംബമാണ്. ഒരേ സമയം ജീവിതത്തെയും അതിലെ കുഴഞ്ഞുമറിഞ്ഞ അനുഭവത്തെയും പ്രതീകവൽക്കരിക്കുന്ന ഒന്നു തന്നെയാണ് റെയിൽ പാളം. അവിടെ കിടന്നു ജീവിതം അവസാനിപ്പിക്കുകയല്ല ജീവിതം പറയുകയാണ് റിഹാൻറാഷിദിന്റെ നോവൽ ‘വരാൽ മുറിവുകളിലെ’ രണ്ടു പെണ്ണുങ്ങൾ.
ഇരുപത് മിനിറ്റ് കഴിഞ്ഞു വരാനിരിക്കുന്ന രാജധാനി എക്സ്പ്രസ്സിന്റെ ചക്രങ്ങൾ കയറി ജീവിതം അവസാനിക്കണം എന്നാഗ്രഹിച്ചു റെയിൽ പാളത്തിലെത്തിയ അന്നമ്മ, ഇല എന്നീ രണ്ടു പെണ്ണുങ്ങൾ തീവണ്ടി വരുന്നതുവരെ ജീവിതം പറയുകയാണ്. രണ്ടുപേരുടെയും ജീവിതത്തിലെ തിരശ്ശീലക്കപ്പുറത്തെ കാര്യങ്ങൾ പരസ്പരം പറയുകയും കേൾക്കുകയും ചെയ്യുന്നു. അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, സഹപ്രവർത്തകർ, നാട്ടുകാർ, മഠത്തിലെ കന്യാസ്ത്രീകൾ തുടങ്ങി നിരവധി പേരിലൂടെ കയറി ഇറങ്ങിപ്പോവുന്നു രണ്ട് പെൺജീവിതങ്ങൾ.
കായൽ പരിസരത്ത് ജീവിക്കുന്ന മനുഷ്യരുടെ വേദനകൾ, മദ്യപിക്കുന്ന അച്ഛനും നല്ലവഴിക്കല്ലാത്ത സഹോദരനുമുള്ള കുടുംബത്തിന്റെ നീറ്റൽ, ജാതീയമായ അടിച്ചൊതുക്കലുകൾ, എല്ലാറ്റിനും ഉപരി പെണ്ണ് എന്ന നിലയിലെ മുറിവുകൾ… അതാണ് വരാൽ മുറിവുകൾ എന്ന നോവൽ.
ആണുങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി നേരിടുന്ന ശാരീരിക ചൂഷണങ്ങളിൽ ഞെട്ടുകയും തകരുകയും ചെയ്യുന്ന ജീവിതമാണ് ഈ രണ്ടു പെണ്ണുങ്ങളുടേത്. ജീവിതം അവസാനിപ്പിക്കണമെന്ന് മനസ്സ് രൂപപ്പെട്ടതു പോലും ലൈംഗിക പീഡനത്തിന്റെ പശ്ചാത്തലത്തിലാണ്. ഇവരുടേത് മാത്രമല്ല. പുരുഷാതിക്രമണങ്ങൾക്കു വിധേയമായ വേറെയും പെണ്ണുങ്ങളുടെ നോവുകൾ സംഭാഷണങ്ങളിലൂടെ നോവൽ കൈമാറുന്നു.
ഏത് തെഴിലിടമായാലും സ്ത്രീസുരക്ഷിതത്വത്തെ വെല്ലുവിളിക്കുന്ന ‘മാന്യന്മാരും’ കഴുകന്മാരും നമ്മുടെ ജിവിതപരിസരങ്ങളിൽ പടർന്നു കഴിഞ്ഞിട്ടുണ്ട്. അവിടെങ്ങളിൽ അപ്രതിരോധത്തിന്റെ നിസ്സഹായതകൾ തേങ്ങിക്കരയുന്നത് പലപ്പോഴും കേൾക്കാനുമാകും.
അതിജീവിതകളെ ഉണ്ടാക്കിത്തീർക്കുന്ന അത്തരം സാമൂഹ്യാന്തരീക്ഷം നോവൽ പ്രധാനമായി ചർച്ച ചെയ്യുന്നു. നമുക്കിടയിൽ സംഭവിക്കുന്ന സങ്കീർണ്ണമായ സമീപകാല പെണ്ണാക്രമണങ്ങളെ ഓർമ്മപ്പെടുത്തുക കൂടി നോവലിസ്റ്റ് ചെയ്യുന്നു.
ഈ നോവലിൽ ഉടനീളം ഉപയോഗിച്ച സംഭാഷണം എന്ന പ്രതലം ഒരു ആഖ്യാനതന്ത്രമായി മാറുന്നത് ശ്രദ്ധേയമാണ്. സംഭാഷണത്തിന്റെ ഭാഷതന്നെയാണ് നോവലിന്റെ ഭാഷയും. അതുകൊണ്ട് തന്നെ വായനക്കാരന് നോവലിന്റെ കൂടെ തടസ്സങ്ങളില്ലാതെ ഒഴുകാനാവുന്നു.
ഒറ്റയിരുപ്പിലെ വായനാസുഖം എന്നൊക്കെ പറയാം, പുസ്തകത്തിന്റെ ചെറിയ സൈസും ആകെയുള്ള നൂറ്റിനാല് പേജും റീഡബിളായ ഫോണ്ടും പ്രത്യേകം ശ്രദ്ധേയമാണ്.
മലയാളത്തിലെ നോവൽ എന്ന ശാഖയിൽ ഒരു പുതുമ കൂടിയാണ് വരാൽ മുറിവുകൾ. വേറിട്ട നോവൽ എന്ന അനുഭവം വായനക്കാരന് ഉണ്ടാക്കും. ഏറ്റവും പുതിയകാലത്തിന്റെ പ്രതിനിധാനം എന്ന് ഈ നോവലിനെ കുറിച്ച് ഒറ്റ വാക്കിൽ പറയാം; ആഖ്യാനത്തിന്റെ സവിശേഷത കൊണ്ടും പ്രമേയത്തിന്റെ ആന്തരിക യോജിപ്പുകൾ കൊണ്ടും.